ജാലകം

Tuesday 25 January 2011

രാമച്ചം

അതിരാവിലെ വളരെ തിടുക്കത്തോടെ ആണ് ആതിര എഴുന്നേറ്റത് ,ഉടുപ്പുകള്‍ എല്ലാം ബാഗില്‍ എടുത്ത്‌ വയ്ക്കണം അടുത്തൊരു മാസം അമ്മയുടെ വീട്ടില്‍ ആണ് അവധിക്കാലം .സന്ധ്യ ആവുമ്പോള്‍ അമ്മാവന്റെ   കൂടെ അമ്മയുടെ വീട്ടിലേക്ക് പോകണം .പോകുന്ന വഴിയില്‍ അമ്മാവന്‍ ആതിരയ്ക്ക് ഇഷ്ടമുള്ള മധുര പലഹാരകള്‍ എല്ലാം വാങ്ങി തരും ,ചിലപ്പോള്‍ അമ്മയും കൂടെ ഉണ്ടാവും .അമ്മ കുറച്ചു ദിവസം സ്വന്തം വീട്ടില്‍ നിന്നിട്ട് തിരിച്ച് പോകും .അമ്മയുടെ വീട്ടില്‍ വേറെയും കുട്ടികള്‍ അവധിയ്ക്ക് വരും .അവരെല്ലാവരും കൂടി മധുര പലഹാരകള്‍ കഴിച്ച് തീര്‍ക്കുന്നതിന് മുന്‍പ് ആതിര ആരും അറിയാതെ ഒരു വീതം അതില്‍ നിന്നും മാറ്റി വയ്ക്കും .ആ പൊതി   അടുത്ത വീട്ടിലെ പാറൂട്ടി ക്കും   ,കിച്ചുവിനും  കൊടുക്കുവാന്‍ ആണ് ,ആ മധുര പലഹാരവുമായി  അവരെ പോയി കാണണം എന്ന് ഓര്‍ത്തിട്ട് ആവും അമ്മ വീട്ടിലേക്കുള്ള യാത്ര  തുടങ്ങുന്നത് .

തറവാട്ട്‌ പറമ്പിലൂടെ നടന്ന് ,കശുമാവിന്‍ തോട്ടത്തില്‍ കൂടി കടന്നു   വേണം അവരുടെ വീട്ടില്‍  എത്താന്‍ .തോട്ടത്തില്‍ കൂടി നടക്കുമ്പോള്‍ വളരെ സൂക്ഷിക്കണം ,പാമ്പുകള്‍ ഉള്ള സ്ഥലം ആണ് .ചില പാമ്പുകള്‍ കശുമാവില്‍ തൂങ്ങി കിടക്കും . ആ പാമ്പിനെആരെങ്കിലും കണ്ടുകഴിഞ്ഞാല്‍  കൊല്ലാന്‍വേണ്ടി അടുത്ത വീട്ടില്‍ നിന്നും ആളുകള്‍ വരും .പാമ്പ് ജീവനും കൊണ്ട് വിറകു പുരയില്‍ കയറും ,ആ വിറകുകള്‍ എല്ലാം എടുത്ത്‌ പുറത്തിട്ട് പാമ്പിനെ അവരെല്ലാം കൂടി തല്ലി കൊല്ലും . അതൊക്കെ അവധിക്കാലത്ത്‌ അവിടെ നടക്കുന്ന പരിപാടികള്‍ ആണ് .തറവാട്ടിലെ ആരും കാണാതെ വേണം ആതിരയ്ക്ക് മധുര പലഹാര പൊതിയുമായി ,ആ ചപ്പും ,ചവറുകളും നിറഞ്ഞ വഴിയിലൂടെ നടക്കാന്‍ ,മഴക്കാലം ആയാല്‍ കൂടുതല്‍  ശ്രദ്ധ വേണം ,ചിലപ്പോള്‍  ചവിട്ടുന്നത്  വലിയ തവളയുടെ   മുതുകില്‍ ആവും .ഈ പേടി ഒക്കെ കൂടെ ഉണ്ടായാലും ആ പൊതിയുമായി അവരെ പോയി കാണും . പാറൂ ന്‍റെ വീട്ടില്‍  ചെന്ന് ആ പൊതികള്‍ അവരെ ഏല്പിച്ചു കഴിയുമ്പോള്‍ ,ആതിരയുടെ അവധിക്കാലത്തിന് ഒരു തുടക്കമാവും  .രാവിലെ മുതല്‍ തുടങ്ങുന്ന കളികള്‍ ,പാടത്തും .പറമ്പിലും ,തോട്ടില്‍ കുഞ്ഞുവരാലിനെ  പിടിച്ചും, അവസാനം ആ പിടിച്ച മീനുകളെ  എല്ലാം ആ തോട്ടിലേക്ക് തന്നെ വിടും . ഞാവല്‍ പഴത്തിന്‍റെ കറ  ,ഉടുപ്പില്‍  തേയ്ച്ചും മാവിന്‍ മുകളില്‍ കയറി മൂത്ത മാങ്ങ പറിച്ച് ,മുളക് കൂട്ടി കഴിക്കലും ആണ് പ്രധാന വേനല്‍ അവധിക്കാല   പരിപാടികള്‍  !!.ഇതെല്ലാം കഴിഞ്ഞ്  വൈകുനേരം  ആവുമ്പോള്‍ തറവാട്ട്‌ കുളത്തില്‍ കുളിക്കാന്‍ പോകും .അവിടെ കുട്ടികളുടെ കൂടെ മുതിര്‍ന്നവരും ഉണ്ടാകും ..പാറൂട്ടിയും  , കിച്ചുവും  അവരുടെ കൂടെ അമ്മയും വരും . .പെണ്‍കുട്ടികള്‍ മുതിര്‍ന്നതോടെ ,അവര് ആദ്യം കുളിക്കാന്‍ പോകും .പറഞ്ഞ സമയത്തിനുള്ളില്‍ കുളി കഴിയാതെ ഇരുന്നാല്‍ കുളത്തിലേക്ക്‌ വലിയ കല്ലുകള്‍  വന്നു വീഴും . അവരുടെ കുളി കഴിയുന്നവരെ, ബാക്കി കുട്ടികള്‍ ആ കശുമാവിന്‍ തോട്ടത്തില്‍ .പച്ചയും ,മഞ്ഞയും ,ചുവപ്പും നിറത്തിലുള്ള കശു മാങ്ങയോട് കിന്നാരം പറഞ്ഞു നടക്കും ..


പാറൂന്‍റെ അമ്മക്ക് ആതിരയെ വലിയ ഇഷ്ട്ടമാണ് .അവര് കുളി കഴിഞ്ഞ് പോകുമ്പോള്‍ അവരുടെ വീട്ടിലേക്ക് ആതിരയെയും  കൊണ്ടു പോകും .ബാക്കി കുട്ടികള്‍ക്ക്  അവരുടെ കൂടെ പോകാന്‍ വലിയ ഇഷ്ട്ടമില്ല .പാറുന്‍റെ വീട് തറവാട് വീടിനേക്കാള്‍  കുറച്ച് ചെറിയ വീട് ആണ്..അവരെല്ലാം അറിയപ്പെടുന്ന   വൈദ്യന്മാര്‍ ആണ് .എന്നാലും ആ  പെരുമ വീട്ടില്‍ കാണാന്‍ സാധിക്കില്ല .പഴയ  വീടും , മച്ചും ,മേല്‍ക്കൂരയുംഎല്ലാം  വളരെ പഴക്കം ഉള്ളത് ആണ് .വീടിന് അകത്ത് കയറിയാല്‍ ഈട്ടിതടിയില്‍ ഉണ്ടാക്കിയ കലാവിരുതുകള്‍   കാണാം ,ആതിരയ്ക്ക്  ആ വീടിനോടുള്ള സ്നേഹം അതായിരുന്നു .തറയില്‍ തൊടുമ്പോള്‍  കിട്ടുന്ന തണുപ്പ് .ആ വീടിന്‍റെ അടുത്ത് എത്തുമ്പോള്‍ മരുന്നുകളുടെ മണം ആണെന്ന് എല്ലാവരും പരാതി പറയും .ആതിരയ്ക്ക് ആ പച്ച മരുന്നുകളുടെ മണം ആയിരുന്നു കൂടുതല്‍ ഇഷ്ട്ടം .കിച്ചുവും പാറൂട്ടിയും കൂടി ആതിരയെ മരുന്നുകള്‍   ഉണ്ടാക്കുന്ന മുറിയുടെ അകത്ത് കൊണ്ടു പോകും .അവര് മൂന്ന് പേരും ഒരേ പ്രായക്കാര്‍ ആണ് .























 ആ മുറിയില്‍ മരുന്നുകള്‍ ഉണ്ടാക്കാനുള്ള വലിയ വാര്പ്പുകള്‍ നിരത്തി വച്ചിരിക്കും ,മുറിയുടെ ഓരോ മൂലയിലും പല തരം ഇലകളും ,വാടിയ മരക്കൊമ്പുകള്‍  ,തുളസിയും ,കീഴാര്‍നെല്ലി ,വയമ്പ് ,ബ്രഹ്മി ,പനികൂര്‍ക്ക ഇതുപോലെ ഉള്ള  ചെടികളും കാണും .പേര് അറിയാത്ത കുറെ പൊടികളും അതിന്‌ അടുത്ത് തന്നെ ഉണ്ടാവും .കുഴമ്പ്  ,രസായനവും ,ലേഹ്യവും എല്ലാ  മരുന്നുകളും  അവിടെ ആണ് ഉണ്ടാക്കുന്നത് . .മരുന്നിന്റെ കുറിപ്പ് എല്ലാം  കിച്ചുന്റെ  അച്ചന്‍ പറഞ്ഞു കൊടുക്കും .അതെല്ലാം വാര്‍പ്പില്‍ഇട്ട്  ഇളക്കി ഉണ്ടാക്കാന്‍  ഒരു   ആള്‍ അവിടെ എപ്പോളും കാണും . .അയാളെ കണ്ടാല്‍ ആതിര ഓരോ ചോദ്യം    ആരംഭിക്കും ,അടുത്ത വീട്ടില്‍ നിന്നും അതിഥി ആയി വന്ന ഒരു പരിഗണന  കൂടി  ആതിരയ്ക്ക് ആ വീട്ടില്‍ കിട്ടിരുന്നു .അത് കൊണ്ടു എന്ത് ചോദിച്ചാലും  അയാള്‍ ഉത്തരം തരും .ആദ്യം മരുന്ന്‌ ഉണ്ടാക്കുന്ന മുറിയില്‍ കയറിയിട്ട് ആവും ആതിര  പാറൂ ന്‍റെ വീട്ടില്‍  കയറുന്നത് .വീടിന് അകത്ത് കയറിയാല്‍ ആതിരയും പാറുവും കൂടി കുറച്ച് നേരം തിരുവാതിര  കളിക്കും ,പുതിയ ചുവടുകള്‍ പഠിക്കുന്നതിന്‍റെ ഭാഗം ആണ് ,ആ വര്‍ഷം സ്കൂളില്‍ പുതിയതായി പഠിച്ച  ഡാന്‍സ്  കളിച്ചു കാണിക്കും .യാതൊരു വിമ്മിഷ്ട്ടവുമില്ലാതെ ,അത് കളിച്ചു  കാണിക്കാന്‍ രണ്ടുപേര്‍ക്കും സാധിക്കുമായിരുന്നു  . രണ്ടുപേര്‍ക്കും ചുവട് തെറ്റാതെ താളം പിടിക്കാനുള്ള  ഒരു വേദി കൂടി  ആയിരുന്നു .


ഈ സമയം കിച്ചു അമ്മയുടെ കൂടെ  അടുക്കളയില്‍ ആവും .
അതിനിടയില്‍ കിച്ചുവിന്‍റെ അമ്മ നല്ല പഴം പൊരിയും ,അച്ചപ്പം ഉണ്ടാക്കി തരും .അതെല്ലാം കഴിച്ച്,നേരം ഇരുട്ടി തുടങ്ങുമ്പോള്‍  രണ്ട് പേരും ആതിരയെ വീട്ടില്‍ കൊണ്ടു വിടും ..പറമ്പില്‍ കൂടി നടക്കാതെ,റോഡ്‌ വഴി സൈക്കിള്‍ ചവിട്ടി കിച്ചുവും ,പാറുവും ആതിരയെ വീട്ടില്‍ കൊണ്ടു പോയി ആക്കുന്നത് .പാറൂ ആ സൈക്കിള്‍ നു പിന്നാലെ ഓടും .ആതിര വലിയ ഗമയില്‍ കിച്ചുവിന്‍റെ പുറകില്‍ ഇരിക്കും .തറവാടിനു മുന്‍വശം എത്തുമ്പോള്‍ സൈക്കിള്‍ ടെ ചക്രകള്‍ പതുക്കെ നില്‍ക്കും ,ആതിര ചാടി താഴെ ഇറങ്ങും .മൂന്ന് പേരും വളരെ നല്ല കുട്ടികളായി ,തറവാട്ടിലേക്ക് നടക്കും .കിച്ചുവും പാറുവും കൂടി ഒരുമിച്ച് സൈക്കിള്‍ ഓടിച്ച് അവരുടെ വീട്ടിലേക്ക് പോകും .ആതിരയെ നോക്കി ,ഒരു  വിട പറയല്‍,കൈയില്‍  ,രാമച്ചം ,പയര് പൊടി ,അതെല്ലാം കൂടി ഒരു പൊതിയും ഏല്‍പ്പിക്കും    അതാവും  ആ ദിവസത്തിന്‍റെ  ബാക്കി ,ഇനി ഒരു വര്‍ഷം കാത്തിരിക്കണം ,അതുപോലെ ഒരു നല്ല ദിവസം ദിവസത്തിനുവേണ്ടി ,ഓരോ അവധിക്കാലവും  ഇതുപോലെ നല്ല ഓര്‍മ്മകള്‍ ആയി കടന്നു പോയി .

ആതിരയ്ക്ക് ആറാം ക്ലാസ്സിലെ വേനല്‍ ,അവധിക്കാലത്ത്‌   മഞ്ഞപിത്തം  കാരണം,ആരുടേയും വീട്ടില്‍ പോകാന്‍ സാധിച്ചില്ല  .സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് അമ്മയുടെ വീട്ടില്‍ പോകണമെന്ന ആതിരയുടെ വാശി കാരണം ,വീട്ടില്‍ അവസാനം സമ്മതിച്ചു .രണ്ട് ദിവസം അവിടെ പോയി നില്‍ക്കാമെന്ന് പറഞ്ഞ് അമ്മ ആതിരയും  കൂട്ടി അമ്മയുടെ വീട്ടിലേക്ക്  പോയി .പോകുന്ന വഴിയില്‍ മധുര  പലഹാരകള്‍  ഒന്നും വാങ്ങാന്‍ സാധിക്കാതെ ഉള്ള യാത്ര  ആയിരുന്നു .തറവാട്ടില്‍ എത്തിയ ദിവസം   തന്നെ പാറുവിനെയും ,കിച്ചുവിനെയും കാണാന്‍ പോകണമെന്നുള്ള വഴക്കായി .ആ രാത്രിയില്‍ എവിടെയും  പോകണ്ട എന്ന വഴക്ക് കേട്ട് ആതിര അന്ന്  ഉറങ്ങിയത്  .രാവിലെ അവരുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ ,അമ്മയോടും ആതിരയുടെ കൂടെ പോകാന്‍ അമ്മാവന്‍നിര്‍ബന്ധമായി  പറഞ്ഞു .


അവരുടെ വീട്ടിലേക്ക് ഒരിക്കലും  ഒരു വഴി വിളക്ക് ആയി ആരും കൂടെ വരാറില്ല എന്ന് മനസ്സില്‍ വിചാരിച്ച് കൊണ്ട്‌ ആതിര അവരുടെ വീട്ടിലേക്ക് നടന്നു .അവിടെ എത്തിയപ്പോള്‍ ആരെയും  മുന്‍വശത്ത് കണ്ടില്ല .പാറുന്‍റെ അമ്മ പുറത്തുള്ള സ്വരം കേട്ട് മുന്‍വശത്തെ വാതില്‍ തുറന്നു .ആതിരയെ കണ്ടപ്പോള്‍  ,അമ്മയുടെ വിങ്ങുന്ന മുഖം ,പൊട്ടിക്കരയാന്‍ തുടങ്ങി .ആതിരയോട്  കിച്ചുവും ,പാറുവും അവിടെയില്ല  എന്ന് അവര്‍ സ്വരത്തില്‍ പറഞ്ഞുകൊണ്ടേ യിരുന്നു  .ഒന്നും മനസിലാവാതെ ,നിന്ന ആതിരയെ അമ്മ സ്നേഹത്തോടെ ചേര്‍ത്തു പിടിച്ച് ,നമുക്ക് പിന്നെ വരാം എന്ന് പറഞ്ഞു തിരിച്ച് പോകാന്‍ തുടങ്ങി .ആ സമയം  കിച്ചു ആ  വഴി സൈക്കിള്‍ ആയി വരുന്നത് ആതിര കണ്ടത് .ആതിരയെ കണ്ടതോടെ കിച്ചുവിന്റെ മുഖം ,വിങ്ങി പൊട്ടി  വിതുമ്പുവാന്‍   തുടങ്ങി ,ആതിരയുടെ കൈയും പിടിച്ചു അവന്‍ അകത്തേക്ക് കൊണ്ടു പോയി .


അകത്തെ മുറിയില്‍ ,ചുരുണ്ട് കൂടി കിടക്കുന്ന പാറൂട്ടിയെ കണ്ടപ്പോള്‍ ആതിരയും പൊട്ടിക്കരയാന്‍ തുടങ്ങി .ശരീരം മുഴുവന്‍ പൊട്ടി ഒലിച്ച് ,നീറുന്ന വേദനയോടെ കിടക്കുന്ന പ്രിയ കൂട്ടുക്കാരിയെ, ആതിരയെ കണ്ടതോടെ ,അവളുടെ കാലുകള്‍ പുതപ്പ് കൊണ്ടു പതുക്കെ മൂടി വച്ചു . .പൊള്ളല്‍ ഏറ്റു കിടക്കുന്ന ആ ശരീരം  ..കുറച്ച് ദിവസകള്‍ മുന്‍പ് കഷായം ഉണ്ടാക്കുന്ന മുറിയില്‍ കിച്ചുവും ,പാറുവും കൂടി ഓടി കളിക്കുന്നതിനിടയില്‍ അറിയാതെ കാല് തെറ്റി ആ വാര്‍പ്പിലേക്ക്‌ വീണു .ആ വാര്‍പ്പില്‍  നിന്നും കിച്ചു പാറുവിനെ പൊക്കി എടുത്തു .തിളയ്ക്കുന്ന കഷായത്തിലേക്ക്  വീണ സഹോദരിയെ ,എടുത്തു നേരെ പൈപ്പ് നു താഴെ കൊണ്ട്‌ പോയി ഇരുത്തി ..അവരെ  സഹായിക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല .ആ കഷായ   ചെമ്പിലേക്ക് മരുന്നുകള്‍ എല്ലാം ചേര്‍ത്ത്  ,അടുപ്പില്‍ തീയും കൂട്ടി ,അയാള്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് ആയിരുന്നു ഈ അപകടം  നടന്നത് .തണുത്ത  വെള്ളം ശരീരത്തില്‍  വീണത്‌ കാരണം ആ പൊള്ളിയ ഭാഗമെല്ലാം  പോളകള്‍ പോലെ പൊങ്ങി .അപകടം കഴിഞ്ഞതില്‍  പിന്നെ  ആ നീറുന്ന വേദന  കാണാനുള്ള വിഷമം കൊണ്ട്‌   അവരെ ബുദ്ധിമുട്ടിക്കാന്‍കുറെ നാള്‍  ആരും ആ വീട്ടിലേക്ക് പോകാറില്ല .പാറുവിന്     കുറെ നാള്‍ സ്കൂളില്‍ പോകാന്‍ കഴിഞ്ഞില്ല .അസുഖമെല്ലാം കുറെ ദിവസകള്‍ കൊണ്ട്‌ കരിഞ്ഞു പോയി .ശക്തമായ മരുന്നുകള്‍ ശരീരത്തില്‍   പുരട്ടിയും   ,കഴിച്ചും അവള്‍ വല്ലാതെ ആയിരുന്നു

ഈ അപകടം ഉണ്ടായതില്‍, പിന്നെ ആതിരയുടെ അമ്മ വീട്ടിലെ അവധിക്കലതി  ന്‍റെ നീളം  കുറഞ്ഞു ,അമ്മയുടെ വീട്ടില്‍ പോയാല്‍ കുറച്ച്ദിവസം  അവിടെ നില്‍ക്കും .കിച്ചുവിനെയും ,പാറുവിനെയും കണ്ടാല്‍അവരുടെ കൂടെ  പാടത്തും ,പറമ്പിലും നടക്കാന്‍ സാധിക്കാറില്ല ,ഒരുമിച്ച് കളിയ്ക്കാന്‍ ഒരു അവസരം കിട്ടിയിരുന്നില്ല .അവരുടെ വീടിന് മുന്‍പിലെ തുളസി തറയില്‍  വട്ടം  ചുറ്റി നടക്കും .മരുന്നുകള്‍ ഉണ്ടാക്കുന്ന മുറിയിലേക്ക് ഒരിക്കലും പോകാന്‍ കഴിഞ്ഞില്ല .കൂട്ടുക്കാര്‍ തമ്മില്‍ കണ്ടാല്‍ കുറച്ചു സമയം  ഡാന്‍സ് കളിയില്‍ തീരും ,  പാറുവിന്‍റെ കാലുകള്‍ കാണുമ്പോള്‍ വിഷമം തോന്നും ,പാറു ,ഡാന്‍സ് കളിക്കുന്നതിനിടയില്‍ കാലിലെ ചെറിയ പാടുകള്‍ ആരും അറിയാതെ മറച്ചു പിടിക്കും .

ആ നനയുന്ന കണ്ണുകള്‍ കാണാതെ യിരിക്കാന്‍ ആതിരയും തിരുവാതിരകളി , അവസാനിപ്പിച്ചു . ആ അപകടത്തിന്റെ വേദന എല്ലാവരുടെയും മനസ്സില്‍ നിന്നും മാഞ്ഞു പോയി .ആതിരയ്ക്ക്  കൂട്ടുക്കാരിയെ വേദനയോടെ കണ്ട ആ വിഷമം ഒരിക്കലും മായാതെ കിടക്കുന്നു .  പ്രിയ ചങ്ങാതി അനുഭവിക്കേണ്ടി  വന്ന ദുഃഖം ഒരിക്കലും വിട്ട് പോകാത്തത് പോലെ .പാറു ,ആ  പൊള്ളല്‍ ഏറ്റ വിഷമം ഈ ജീവിതത്തില്‍ ഓര്‍ക്കാനും ഇടയില്ല  .ഈ വേദന  യുടെ മറുവശം     ആയുര്‍വേദ മരുന്നുകളുടെ ശക്തി ,പാറുവിന്‍റെ  പൊള്ളല്‍ ഏറ്റ ഭാഗത്ത്‌ ഇപ്പോള്‍ ഒരു ചെറിയ പാട് പോലും കാണാന്‍ സാധിക്കില്ല .ഒരിക്കല്‍ പൊള്ളല്‍ ഏറ്റാല്‍ ആ കുട്ടിയുടെ ഭാഗ്യം പോയെന്ന്  കേട്ടിട്ടുള്ള ആതിരയുടെ ചെവികളില്‍, പാറൂട്ടി   ഇന്ന് വളരെ സന്തോഷമായി ജീവിക്കുന്ന ഒരു സത്യം കൂടി ആണ് ..........

Saturday 1 January 2011

ഈ തണലില്‍












ഒരു വര്‍ഷം എത്ര വേഗത്തില്‍ കടന്നു പോയി
പഴയ ഭയങ്ങളും ,മുറിവേറ്റ മനസ്  
അപൂര്‍വ ചിന്താഗതികളും
പരിചിതമായി തന്നെ അനുഭവപ്പെടുന്നു .


പുറം തിരിഞ്ഞ് തുഴയുന്ന മനസ്സില്‍
മനം മടുപ്പിച്ച അനുഭവങ്ങള്‍ ,
 മുന്‍നിരയിലേക്ക് കടന്നു വരും
വിരസവും ,മുഷിപ്പുമായി
 മനസ്സില്‍ കരുതിയ ചിലതൊക്കെ,
കൊള്ളാമെന്നും തോന്നി തുടങ്ങി


ആത്മാവില്‍ തിരി കൊളുത്തിയ സ്നേഹം ,
അപരിചിതവും അപരിഷ്കൃതവും ആണെന്ന്
തോന്നിയതിന്നാല്‍ ,അനാകര്‍ഷകമായി .
മനസിലൂടെ വരുന്ന ചിന്തകള്‍ക്കു കണക്കില്ല .

അവയുടെ തീ പാറുന്ന രൂക്ഷത
ആരുമാരുമറിയാതെ , വിതുമ്പി നോക്കി
അന്യമായ ചിത്രകള്‍ ,ഒന്ന് കൂടി ചേര്‍ത്തു വയ്ക്കാന്‍
മനസ് മന്ത്രിക്കുന്നു .
യാതൊന്നും മനസ്സില്‍ തങ്ങുന്നില്ല    , ജീവനുള്ള ആരെയും കാണ്നുനില്ല  .
ജീവിത യാത്രാ മൌനമായി തുഴഞ്ഞു നീങ്ങാം

 യാഥാര്‍ത്ഥ്യത്തില്‍ എത്രയോ അകലെ ആണ്
മുന്പോട്ട് തുഴയുന്ന മനസ്
പിന്നോട്ടുള്ള മടക്ക യാത്രയില്‍  ,
കാണാന്‍ പോകുന്ന വര്‍ണപ്പകിട്ടുകള്‍ ,
അതേ കുറിച്ച് ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല
 വലിച്ച്‌ എറിഞ്ഞ ആശയകള്‍
വീണ്ടും  നിശ്ചലമാക്കുന്ന  ,പുതു വര്‍ഷദിവസം !


നിത്യശൂന്യത മനസ്സിനെ ,മുറുക്കി പിടിക്കുന്നതിന്
മുന്‍പ് ഈ തണലില്‍ ഓരം ചേര്‍ന്നു ഒന്ന്‌ വിശ്രമിക്കാം .
അവിടെയും സര്‍വ്വത്ര ശൂന്യത !!
ഈ അന്ധക്കാരം  കടന്നു പോകുന്ന വരെ
ഈ കൂട്ടത്തില്‍ കാത്തിരിക്കാം
മനസിലെ ക്ഷോഭം ശമിക്കുമ്പോള്‍ യാത്ര  തുടരാം
ശക്തമായ  അടിയൊഴുക്ക് ശാന്തമാവുന്ന വരെ,
പുതിയ ജീവിതത്തിന് വേണ്ടിയുള്ള പരക്കം പാച്ചില്‍
സ്വപ്നം കണ്ട് ഈ കരയില്‍ കാത്തിരിക്കാം   ..............